തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കുന്നതിനെക്കുറിച്ചും ബോർഡ് ഇന്ന് തീരുമാനമെടുക്കും.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.
ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ സ്‌കൂളിലെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.