കൊരട്ടി : പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സാത്തി ബീവിയാണ് (25) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് യുവതി വീട്ടിലെത്തി കുട്ടിയെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിന്റെ നിര്‍ദേശാനുസരണം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. മുര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്പാവൂരില്‍ ജോലിചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാന്‍ വന്നതാണെന്നും പെണ്‍കുട്ടിയെയും കൂട്ടി കൊല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് സമ്മതിച്ചു.
ട്രെയിനില്‍ കൊല്‍ക്കത്തയിലേക്ക് പോകുമ്പോള്‍ പൊലീസ് പരിശോധനയില്‍ പിടിയിലാകാന്‍ സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയ പ്രതി അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. പ്രതി പെണ്‍കുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകള്‍ പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ ബി.കെ. അരുണ്‍, എസ്.ഐ സി.എസ്. സൂരജ്, എ.എസ്.ഐമാരായ എം.വി. സെബി, ജയ്സണ്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.