കോട്ടാങ്ങല്‍: കോട്ടാങ്ങല്‍ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു. ശ്രീകോവിലിനുള്ളിൽ നിന്നും മേൽശാന്തി മനു നാരായൺ ശർമ കൈമാറിയ അഗ്നി ജ്വാല കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ഏറ്റുവാങ്ങി. ക്ഷേത്ര കിഴക്കേ നടയിൽ സന്നിഹിതരായിരുന്ന കരക്കാരുടെ സാന്നിധ്യത്തിൽ “കരക്കാരുടെ അനുവാദത്തോടുകൂടി എട്ടു പടയണിക്ക് ചൂട്ടു വെക്കുന്നു ” എന്ന് വിളിച്ചു ചൊല്ലി ചൂട്ടുവെക്കുന്ന ചടങ്ങ് ഗോത്ര സംസ്കൃതിയുടെ പാരമ്പര്യം പേറുന്ന കൂട്ടായ്മയുടെ മകുടോദാഹരണമാണ്. ചൂട്ടുവെപ്പ് എന്ന ചടങ്ങിൽ കൂടിയാണ് ക്ഷേത്രത്തിൽ പടയണി ആരംഭിക്കുന്നത്.
ധനുമാസത്തിലെ ഭരണി നാൾ മുതൽ മകര മാസത്തിലെ ഭരണി വരെയുള്ള 28 ദിവസമാണ് പടയണിക്കാലമായി കണക്കാക്കപ്പെടുന്നത്. 28 പടയണി ചൂട്ടുവെപ്പിന് ശേഷം സാധിപ്പ്, പരിശീലനം തയ്യാറെടുപ്പുകൾ എന്നിവ കളരിയിൽ നടന്നു. തുടർന്നാണ് എട്ടു പടയണിക്ക് ക്ഷേത്രത്തിൽ ഇന്നലെ ചൂട്ടുവെച്ചത്. കുളത്തൂർ കരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ടുവെച്ചത്. ഇതോടെ പടയണിക്ക് ക്ഷേത്രത്തിൽ തുടക്കം കുറിച്ചു.
ഇന്ന് ചൂട്ടുവലത്ത് നടക്കും. 21,22 തീയതികളില്‍ ഗണപതിക്കോലവും 23,24 അടവി, പള്ളിപ്പാന എന്നിവയും 25,26 വലിയ പടയണിയും നടക്കും. ചടങ്ങുകൾക്ക് കുളത്തൂർ ശ്രീദേവി വിലാസം പടയണി സംഘം ഭാരവാഹികളായ അഡ്വ. പി അജീഷ് പുറത്തേട്ട്, ടി എ വാസു കുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുകാട്ട്, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം ഭാരവാഹികളായ രാജൻ പിള്ള കുന്നേൽ, മനീഷ് പുളിക്കൽ, രാഹുൽ തച്ചേട്ടു,ദേവസ്വം പ്രസിഡണ്ട് സുനിൽ വെള്ളിക്കര, സെക്രട്ടറി റ്റി സുനിൽ താന്നിക്കപൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.






























