തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത. എസ്ഐടിയുടെ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പിന് ഉടൻ കൈമാറും. സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തൽ വരുത്തിയതുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ എം ആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന മൊഴിയുണ്ട്.
ഇതാണ് അജിത് കുമാറിനെ കുരുക്കിലാക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല. റിപ്പോർട്ട് ഡിജിപി റവാഡാ ചന്ദ്രശേഖർ വിശദമായി പരിശോധിക്കുകയാണ്. ആഭ്യന്തര വകുപ്പിന് കൈമാറുന്ന റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ കൂടുതൽ അന്വേഷണത്തിനാണ് സാധ്യത. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അജിത് കുമാറിന്റെ ഇടപെടലിൽ കൂടുതൽ പരിശോധന നടത്തിയേക്കും . ഈ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം നടപടിയിലേക്ക് കടക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എസ് ഐ ടി.




























