അയോദ്ധ്യ: കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കോടിക്കണക്കിന് രൂപ വിലയുള്ള സ്വർണക്കിരീടം സമർപ്പിച്ച് വജ്രവ്യാപാരി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ വജ്രവ്യവസായ കമ്പനിയായ ഗ്രീൻലാബിന്റെ ഉടമ മുകേഷ് പട്ടേലാണ് രാമക്ഷേത്രത്തിൽ സ്വർണക്കിരീടം സമർപ്പിച്ചത്. കിരീടത്തിന് 11 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോർട്ട്. സ്വർണ്ണം, വജ്രം, വിലയേറിയ രത്നങ്ങൾ എന്നിവയാൽ അലങ്കരിച്ച കിരീടത്തിന് 6 കിലോ തൂക്കമുണ്ട്.
കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയ മുകേഷ് പട്ടേൽ ക്ഷേത്രഭാരവാഹികൾക്ക് കിരീടം സമർപ്പിച്ചു. പ്രാൺ പ്രതിഷ്ഠാ ചടങ്ങിനിടെ ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതന്റെയും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റികളുടെയും സാന്നിദ്ധ്യത്തിലാണ് മുകേഷ് പട്ടേൽ കിരീടം കൈമാറിയത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീരാമന്റെ വിഗ്രഹത്തിന് മുകേഷ് പട്ടേൽ ആഭരണം സംഭാവന ചെയ്തതായി വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ട്രഷറർ ദിനേശ് ഭായ് നവിയയാണ് വെളിപ്പെടുത്തിയത്.





























