പറവൂർ: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികളെ പറവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നരവർഷം തടവിന് ശിക്ഷിച്ചു. ഇരുവരും പതിനായിരം രൂപ വീതം പിഴയുമൊടുക്കണം. അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറ വീട്ടിൽ രാജേഷ് (46), ചങ്ങനാശ്ശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്കുമാർ (40) എന്നിവർക്കാണ് മജിസ്‌ട്രേറ്റ് ആർ. പ്രലിൻ ശിക്ഷ വിധിച്ചത്.
2022 നവംബർ ഒന്നിനായിരുന്നു സംഭവം. പെരുവാരം ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ മഷിനോട്ടം നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ ജ്യോതിഷകേന്ദ്രത്തിൽ മഷിനോട്ടത്തിനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. ഇരുവരും ചേർന്ന് വിജയനെ തോർത്തുകൊണ്ട് കെട്ടിയിട്ട ശേഷം മർദിച്ചവശനാക്കി. കൈവശമുണ്ടായിരുന്ന എട്ട് പവന്റെ ആഭരണങ്ങൾ കവർന്നശേഷം കടന്നുകളയുകയായിരുന്നു.





























