കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് ദിലീപിന്റെ വാദം. കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സ്റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു.
ഇതിലാണ് ദിലീപ് മറുപടി നല്‍കിയത്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും നടന്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ദാസന്‍ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദ്ദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റും നടന്‍ ഹാജരാക്കി.





























