കൊച്ചി : നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം എന്നാണറിയുന്നത്. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി വിചാരണക്കോടതിയുടെ അനുമതി തേടുന്നതിനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. കോടതി രേഖകള്‍ എങ്ങനെ ദിലീപിന് കിട്ടി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദിലീപിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നല്‍കിയ സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളല്ലെന്നും ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചവയാണ് ഇതെല്ലാം എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവ സംഘടിപ്പിക്കാന്‍ കോടതിയിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കരുതുന്നു. ദിലീപിന്റെ കേസ് വാദിച്ച അഭിഭാഷകര്‍ക്കും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയോ എന്നും പരിശോധിക്കും. ഇതിനുവേണ്ടിയാണ് ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഇന്നും ശക്തമായ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്നും ഇത് അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നുമാണ് കോടതി ചോദിച്ചത്. ഇന്നലെയും വാദത്തിനിടെ ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.





























