കൊച്ചി : ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഷയത്തില്‍ കോടതി സര്‍ക്കാറിന്റെ നിലപാട് തേടി.
വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. നാലുവര്‍ഷം കഴിഞ്ഞുള്ള പുതിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്ന് ദിലീപ് ആരോപിച്ചിരുന്നു. മാത്രമല്ല അന്വേഷണ സംഘം ഉണ്ടാക്കിയ കള്ളക്കഥ ആണ് കേസ് എന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നിലെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് തനിക്കെതിരെ കേസെടുത്തതെന്നുമായിരുന്നു ദിലീപിന്റെ വാദം. ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലായിരുന്നു ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തത്.





























