നെന്മാറ : കരിമ്പാറ മേഖലയിൽ മഞ്ഞൾകൃഷിയിൽ ഇലപ്പുള്ളിരോഗം വ്യാപകമായി. മൂപ്പെത്തുന്നതിനുമുമ്പ് ചെടിയുടെ ഓലകൾ മഞ്ഞളിച്ച് കരിയുന്നതാണ് രോഗം. പച്ച ഇലകളിൽ മഞ്ഞനിറത്തിലുള്ള പൊട്ടുകളുണ്ടാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുതുടങ്ങുന്നു. ഏതാനും ദിവസം കഴിഞ്ഞാൽ ഇലകൾ വീണുകൊഴിയും.
കിഴങ്ങ് ഉണ്ടാകുന്നതിന് മുമ്പുതന്നെ രോഗം വ്യാപകമായതോടെ ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജൈവ കീടനാശിനി ഉൾപ്പെടെ പ്രയോഗിച്ചെങ്കിലും രോഗത്തെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കർഷകരായ കൃഷ്ണൻ, സണ്ണി മോളത്ത് എന്നിവർ പറഞ്ഞു. ഉത്പാദനച്ചെലവ് കുറഞ്ഞതിനാൽ, തളിപ്പാടം കോപ്പൻകൊളമ്പ് പ്രദേശങ്ങളിൽ വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്. തെങ്ങിൻ തോട്ടങ്ങളിലും മഞ്ഞൾകൃഷിയുണ്ട്. ബോർഡോ മിശ്രിതം, മാംഗോസെബ് എന്നിവ തളിച്ച് രോഗത്തെ തുടക്കത്തിൽ നിയന്ത്രിക്കാമെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു.