റാന്നി : റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിടുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നടപടിയിൽ എ.ഐ.ടി.യു.സി റാന്നി മണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 2027 ജനുവരി വരെ വ്യക്തമായ കരാർ നിലനിൽക്കെയാണ് യാതൊരുവിധ കാരണം കാണിക്കൽ നോട്ടീസും നൽകാതെ എട്ടോളം ജീവനക്കാരെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. യഥാക്രമം നിലവിലുള്ള യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആശുപത്രിയിൽ അഹോരാത്രം സേവനമനുഷ്ഠിച്ചവരാണ് പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും.
ബ്ലോക്ക് പഞ്ചായത്തിന്റെ ഈ ഏകപക്ഷീയ നിലപാട് കാരണം നിലവിൽ ആശുപത്രിയിലെ 68-ഓളം വരുന്ന താൽക്കാലിക ജീവനക്കാരുടെ തൊഴിലാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തികച്ചും ഉത്സവകാലമായ ഓണത്തിന് തൊട്ടുമുമ്പ് തൊഴിൽ നഷ്ടപ്പെട്ട് പുതിയ മേഖല കണ്ടെത്തേണ്ട നിസ്സഹായാവസ്ഥയിലാണ് ഈ ജീവനക്കാരുള്ളത്. രാഷ്ട്രീയം നോക്കി പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു.നിലവിലെ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി എടുത്ത തീരുമാനത്തിനെതിരെ സമരം ചെയ്യുന്ന ജീവനക്കാർക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി എ.ഐ.ടി.യു.സി റാന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ബാബുരാജ്, സെക്രട്ടറി എം.വി. പ്രസന്നകുമാർ എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.




























