തൃശ്ശൂർ : നിയമസഭാ സമ്മേളനം അടുത്തിരിക്കെ തൃശ്ശൂർ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒല്ലൂരിൽ മത്സരിക്കാൻ ‘വരുത്തന്മാർ’ വരേണ്ടതില്ലെന്നാണ് പോസ്റ്ററുകളിലെ പ്രധാന വാചകം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാർത്ഥിയായി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഒല്ലൂർ മണ്ഡലത്തിൽ ഷാജി കോടംകണ്ടത്തിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മണ്ഡലവുമായി ജൈവബന്ധമില്ലാത്തവരെ പരിഗണിക്കുന്നത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ പ്രചാരണം.
ഒല്ലൂരിന് പുറമെ തൃശ്ശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും ഡിസിസിയിൽ പോര് മുറുകുകയാണ്. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിനെ തൃശ്ശൂരിൽ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം കടുത്ത എതിർപ്പുമായി രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണങ്ങളാണ് ടാജറ്റിനെതിരെയുള്ള പ്രധാന ആയുധം. അഴിമതി ആരോപണം നേരിടുന്നവർക്ക് സീറ്റ് നൽകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. നിയമസഭാ സീറ്റുകൾ കോഴ വാങ്ങി മറിച്ചു നൽകാൻ ഡിസിസി നേതൃത്വം ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാർട്ടിയിലുണ്ടായ ഈ ചേരിപ്പോര് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.






























