അടൂർ : ജനറൽ ആശുപത്രിയിൽ രോഗികളും ഡോക്ടർമാരും തമ്മിൽ തർക്കം പതിവാകുന്നു. ഒരുഹോം ഗാർഡിന്റെ സേവനം മാത്രമാണ് ഇവിടെയുള്ളത്. പോലീസുകാർക്ക് ഇരിക്കാനുള്ള എയ്ഡ് പോസ്റ്റ് ആശുപത്രി കവാടത്തിൽതന്നെയുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ പോലീസിനെ വിളിച്ചാൽ വരുക മാത്രമാണ് ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. രാത്രിയിൽ ഏഴുകഴിഞ്ഞാൽ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുണ്ട്. പൊതുവെ ഏഴുമുതൽ 12 വരെയാണ് തിരക്ക്. ഒരു ഡോക്ടർമാത്രമാണ് ഈ സമയത്ത് ഉണ്ടാകുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടർമാരെങ്കിലും വേണ്ടതാണ്. അപകടങ്ങൾ ഉണ്ടായി പരിക്കേറ്റവർ കൂടി എത്തുന്നതോടെ ഉള്ള ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് പോകും.
ഈ സമയം അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിക്കുകയും പിന്നീട് ഡോക്ടർമാരുമായി വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്യുക പതിവാണ്. കഴിഞ്ഞദിവസം ഇത്തരത്തിൽ രോഗിയുമായി എത്തിയവർ വനിതാ ഡോക്ടറോട് കയർത്തു സംസാരിക്കുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ ഡോക്ടർ അടൂർ പോലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഡോക്ടർ പോലീസിനെ അറിയിച്ചു. എന്നാൽ അടൂർ ജനറൽ ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ പോലീസിനെ രാത്രികാല ഡ്യൂട്ടിക്കായി നിയോഗിച്ചെന്ന് അടൂർ എസ്എച്ച്ഒ ശ്യാം മുരളി പറഞ്ഞു.





























