ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് തിരിച്ചടി. നടൻ വിജയകാന്തിന്റെ ഡി.എം.ഡി.കെ മുന്നണി വിട്ടു. സീറ്റ് തർക്കത്തെ തുടർന്നാണ് ഡി.എം.ഡി.കെ മുന്നണി വിട്ടത്. മൂന്നുവട്ട ചർച്ചക്ക് ശേഷവും തങ്ങളാവശ്യപ്പെട്ട സീറ്റുകൾ അനുവദിക്കാൻ എ.ഐ.എ.ഡി.എം.കെ തയ്യാറായില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായി ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ മരണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. പ്രതിപക്ഷത്തുള്ള ഡി.എം.കെ- കോൺഗ്രസ് സഖ്യം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യത്തിനുണ്ടായത്. സംസ്ഥാനത്തെ ആകെയുള്ള 39 സീറ്റുകളിൽ 38 സീറ്റുകളിലും സഖ്യം തോറ്റു. മത്സരിച്ച അഞ്ചു സീറ്റുകളിലും ബി.ജെ.പി തോറ്റു. വിജയകാന്തിന്റെ ഡി.എം.ഡി.കെക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റുകളിൽ 20 സീറ്റുകളാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിക്ക് അനുവദിച്ചത്.