ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊളത്തൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി എം കെ. ആരോപണങ്ങൾ തെളിയിക്കാൻ ബി ജെ പിയെ വെല്ലുവിളിക്കുന്നതായി ഡി എം കെ നേതാവ് ആർ എസ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ എ ഐ എ ഡി എം കെ ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഡി എം കെ കള്ളവോട്ട് ചേർത്തെങ്കിൽ ഈ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്യുകയായിരുന്നുവെന്നും ആർ എസ് ഭാരതി ചോദിച്ചു. കൊളത്തൂർ മണ്ഡലത്തിൽ ഏകദേശം 20,000 സംശയാസ്പദമായ വോട്ടർമാരുണ്ടെന്ന ബി ജെ പിയുടെ ആരോപണം പൊള്ളയാണെന്നും തെളിവുകളില്ലാത്തതാണെന്നും അദ്ദേഹം വിവിരിച്ചു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പാർട്ടിയാണ് ഡി എം കെയെന്നും ആർ എസ് ഭാരതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർമാരുടെ ലിസ്റ്റിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യവും വസ്തുതാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മഹദേവപുര മണ്ഡലത്തിൽ കള്ളവോട്ടുകൾ ഉണ്ടായെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ഡി എം കെ നേതൃത്വം ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ മെഷീൻ – റീഡബിൾ വോട്ടർ ലിസ്റ്റ് പുറത്തിറക്കണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ അവസാനിപ്പിക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടിട്ടുണ്ട്.






























