ന്യൂഡൽഹി : ഡി.എൻ.എ പരിശോധനയ്ക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽനിന്ന് കോടതികൾ സ്വാഭാവികമായി വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആർ.സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സ്വത്തുവകകളുടെ ഉടമസ്ഥതാവകാശത്തിൽ പരാതിക്കാരനെ അയാളുടെ താൽപര്യത്തിന് വിരുദ്ധമായി ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കാമോ, പരിശോധനയ്ക്ക് സ്വയമേധയാ സമ്മതിക്കാത്ത വ്യക്തിക്ക് വസ്തുവിലെ അവകാശം തെളിയിക്കാൻ മറ്റു രേഖകൾ ഹാജരാക്കാൻ യോഗ്യതയുണ്ടോ, സമ്മതമില്ലാത്ത വ്യക്തിയെ പരിശോധനയ്ക്ക് നിർബന്ധിക്കാമോ എന്നീ വിഷയങ്ങളാണ് പരിശോധിച്ചത്.
കക്ഷികളുടെ താൽപര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്കാരിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസിൽ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാൽ അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.
ഹരിയാണ സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ബന്ധം തെളിയിക്കാൻ അശോക് കുമാറിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെൺമക്കൾ ആവശ്യപ്പെട്ടു. അവകാശവാദം തെളിയിക്കാൻ ആവശ്യത്തിന് രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാർ എതിർത്തു. പരിശോധനയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ഉത്തരവിട്ടു. ഇതിനെതിരേയാണ് സുപ്രീംകോടതിയിലെത്തിയത്.