റാന്നി: റാന്നി ഗ്രാമ പഞ്ചായത്തിലെ കരികുറ്റിക്കലിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ 14 വയസുകാരന് ഗുരുതരമായി പരിക്കേറ്റു. എട്ടാം വാർഡ് കരികുറ്റിക്കൽ മുളവേലിൽ വീട്ടിൽ ജെറിനാണ് കടിയേറ്റത്. ഇന്ന് രാവിലെ ജെറിന്റെ വീടിനുള്ളിൽ കയറിയാണ് പട്ടി ആക്രമണം നടത്തിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ വാർഡ് മെമ്പർ രഞ്ജിത് കേളശ്ശേരിൽ നാട്ടുകാരെ വിവരമറിയിക്കുകയും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്രമാസക്തയായ പേപ്പട്ടിയെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.
എന്നാൽ പ്രദേശത്ത് ഈ പട്ടി നിരവധി തെരുവുനായ്ക്കളെ കടിച്ചതായി നാട്ടുകാർ പറഞ്ഞു. ഇത് കരികുറ്റിക്കൽ പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൂടുതൽ നായ്ക്കൾക്ക് പേവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പറും അറിയിച്ചിട്ടുണ്ട്.






























