കൊച്ചി : താരസംഘടനയായ അമ്മയിൽ ആഭ്യന്തര പ്രശ്നങ്ങളും നിയമപരമായ വെല്ലുവിളികളും മുറുകുന്നു. ഓഫീസ് ജീവനക്കാരിയുടെയും സംഘടനയിലെ അംഗങ്ങളുടെയും പരാതികളെത്തുടർന്ന് നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. നടി അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതി ഇപ്പോൾ പോലീസ് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, തൃപ്പൂണത്തുറ സിഐ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ തനിക്ക് മാനുഷിക പരിഗണന നൽകാതെ ഏറെ സമയം ഇരിക്കേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയത്.
അമ്മയിലെ മുൻ ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയാണ് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സെക്രട്ടറിയായ ഉണ്ണി ശിവപാൽ ഇവരെ നേരത്തെ പുറത്താക്കിയിരുന്നുവെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ട് തിരിച്ചെടുത്തിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച തന്നെ ഭാരവാഹികൾ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അതുല്യ ആരോപിക്കുന്നു. തന്നെ അധിക്ഷേപിക്കാനും ഹണിട്രാപ്പ് കേസിൽ കുടുക്കാനും ശ്രമം നടന്നുവെന്ന് അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനെ നിർബന്ധിച്ച് തനിക്കെതിരെ സംസാരിപ്പിക്കാൻ സംഘടന ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ശ്രമിച്ചതായും പരാതിയിലുണ്ട്.





























