മുംബൈ : കേരളത്തിൽ ഭാര്യമാരെ മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷൻമാരുടെ എണ്ണം കൂടിയെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്ക്. ഗാർഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വെയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി. കുടുംബങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകൾ ഇപ്പോഴും പുറകിലാണെന്നും സർവേ സൂചിപ്പിക്കുന്നു. മുംബൈയിലെ ഇന്‍റർനാഷണർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിന്‍റെ സഹകരണത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയത്.
ഭർത്താക്കൻമാരിൽ നിന്ന് സ്ത്രീകൾ നേരിടുന്ന മർദ്ദനത്തെക്കുറിച്ചായിരുന്നു സർവേയിലെ ഒരു ചോദ്യം. തല്ലുന്നതിനെ ന്യായീകരിക്കുന്ന സ്ത്രീകൾ 52 ശതമാനമാണ്. അഞ്ച് വർഷം മുൻപ് നടന്ന സർവേയുമായി താരതമ്യം ചെയ്താൽ 17 ശതമാനം കുറവാണിത്. എന്നാൽ, തല്ലിനെ ന്യായീകരിക്കുന്ന പുരുഷൻമാരുടെ എണ്ണം 4 ശതമാനം കൂടി 63 ശതമാനമായി. ഇക്കാര്യത്തിൽ ഹിമാചൽപ്രദേശാണ് മെച്ചം. അവിടുത്തെ കണക്ക് 14 ശതമാനത്തിൽ ഏതാണ്ട് തുല്യമായി നിൽക്കുകയാണ്. തെലങ്കാനയും ആന്ധ്രയുമാണ് രാജ്യത്ത് ഇക്കാര്യത്തിൽ ഏറ്റവും മോശം. തെലങ്കാനയിൽ 83 ശതമാനം സ്ത്രീകൾക്കും തല്ലിന് ന്യായം പറയാനുണ്ട്.
കേരളത്തിൽ പത്തിൽ ഒരു സ്ത്രീ മാനസികമോ ശാരീരികമോ ആയ പീഡനം വീടുകളിൽ നേരിടുന്നുണ്ട് എന്നും സര്‍വേയില്‍ പറയുന്നു. നഗരമേഖലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. പക്ഷെ പ്രതികരിക്കാൻ തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണം പാതി പോലുമില്ല. ആരോടും ഒന്നും പറയാതെ എല്ലാം സഹിക്കുന്നവരുടെ എണ്ണം 59 ശതമാനമാണ്. കഴിഞ്ഞ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം വർധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. സഹായം തേടാൻ ഒരുങ്ങുന്നവരുടെ എണ്ണം കുറഞ്ഞ് 25 ശതമാനത്തിലെത്തി നിൽക്കുകയാണ്. കേരളത്തിലെ കുടുംബങ്ങളിൽ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് അഞ്ച് വർഷത്തിനിപ്പുറവും വലിയ മാറ്റമില്ല. ഒരു ശതമാനത്തിന്‍റെ മാത്രം വർധന മാത്രമാണ് ഈ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.





























