തിരുവനന്തപുരം : ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുണ്ടാകുന്ന കാലതാമസവും മുന്നണിക്കുള്ളിലെ വിഭാഗീയതയും വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ. പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരവും അഴിമതിയും സ്വജനപക്ഷപാതവും ചർച്ചയാകേണ്ട ഘട്ടത്തിൽ യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് രാഷ്ട്രീയമായി തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദുഷ്ചെയ്തികൾക്കും ജനവിരുദ്ധ നടപടികൾക്കുമുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സിപിഎം നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രതിസന്ധികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിൽ പോലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടിക്കുള്ളിലെ സഖാക്കൾ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യക്തിപരമായ പോരുകൾ, ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവണതകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. അതിശക്തമായ ഒരു ‘ടേക്ക് ഓഫ്’ നടത്തേണ്ട ഘട്ടത്തിൽ ഇത്തരത്തിലുള്ള അനഭിലഷണീയമായ കാര്യങ്ങൾ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.





























