പന്തളം: വ്യാപകമായി പണപ്പിരിവ് നടത്തി അയ്യപ്പഭക്തസംഗമം എന്ന പേരിൽ സമ്മേളനം നടത്തി ശബരിമലയിൽ വീണ്ടും അശാന്തി സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികൾക്കും ശബരിമലയിൽ വിശേഷാൽ ദർശനം നടത്താൻ അവസരം ഒരുക്കുമെന്നും പമ്പയിൽ നടക്കുന്ന ഭക്തജന സംഗമത്തിൽ യുവതികൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാമെന്നും ഉള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവന തന്നെ നിഗൂഢ ലക്ഷ്യത്തോടെ ആണ്. അയ്യപ്പ ഭക്തജന സംഗമം നടത്തേണ്ടത് മതേതര സർക്കാരിലെ അയ്യപ്പ ഭക്തനല്ലാത്ത മതേതര മന്ത്രി അല്ല.
അയ്യപ്പ ഭക്തജന സംഗമം നടത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആയിരിക്കണമെന്നും സ്വാഗതസംഘത്തിൽ പന്തളം രാജകുടുംബം, ആചാര്യന്മാർ, അയ്യപ്പഭക്തന്മാരുടെ സംഘടനകൾ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചായിരിക്കണമെന്നും തന്ത്രി മണ്ഡലം അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡൻറ് നീലമന വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന പി വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ് ഗണപതി പോറ്റി, പി.ആർ.ഓ കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി, രജിസ്ട്രാർ വാളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.






























