ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വം) ആണ് ഈ രാജ്യത്തെ യുവത പ്രധാന മന്ത്രിയിൽ നിന്നും സർക്കാരിൽ നിന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാലിത് ഏറ്റവും മുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
വർഷങ്ങളായി തുടരുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളെ തകർക്കുകയും അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുമതലപ്പെട്ടവർ യാതൊരു നടപടിയുമെടുക്കാതെ, പ്രതികൾക്ക് കവചം തീർത്ത് തൽസ്ഥാനത്ത് തുടരുമ്പോൾ, യഥാർത്ഥത്തിൽ ആരെയാണ് “വെറുതെ വിടില്ല” എന്ന് പറയുന്നതെന്ന് എം പി ചോദിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും പാർലമെന്റ് അംഗങ്ങൾക്കും നേരെ പോലീസ് നടപടിയുണ്ടായ പശ്ചാത്തലത്തിൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതികൾ കേവലം ലക്ഷണങ്ങളെ ചികിത്സിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസ്ഥാപിത പരാജയമെന്ന യഥാർത്ഥ രോഗത്തിന് ഇതൊന്നും പരിഹാരമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭരണപരമായ വീഴ്ചയ്ക്ക് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. വെറും പ്രഖ്യാപനങ്ങളല്ല, മറിച്ച് കൃത്യമായ ഉത്തരവാദിത്തമാണ് ഇന്ത്യയിലെ യുവാക്കൾ സർക്കാരിൽ നിന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ആരംഭിക്കണമെന്നും പരീക്ഷാത്തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.






























