ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണ് യു ഡി എഫ് എം പിമാർ പ്രതിഷേധിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സർക്കാരിന്റെ അഭിമുഖ്യത്തിൽ എല്ലാവരും ഒന്നിച്ചാണ് ഇതിനെതിരെ രംഗത്തുവരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പാലക്കാട് പ്രതിഷേധിച്ചാൽ ഡിവിഷൻ വെട്ടിമുറിക്കുന്ന യഥാർത്ഥ പ്രതികൾ അത് എങ്ങനെ അറിയുമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ കോൺഗ്രസ് ആണ് ആദ്യം പാലക്കാട് റെയിൽവെയെ മുറിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 1247 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പാലക്കാട് റെയിൽവേ പാത മുറിച്ച് സേലത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് ഡിവിഷൻ്റെ ഒരു പ്രധാന ഭാഗമായ മംഗലാപുരം മൈസൂരിലേക്കാണ് മാറ്റുന്നത്. ചരക്ക് ഗതാഗതത്തിന്റെ 90%വും മൊത്തം വരുമാനത്തിൻ്റെ 50 ശതമാനവുമാണ് ഇതോടെ നമുക്ക് നഷ്ടപ്പെടുന്നത്. അതോടെ പാലക്കാട് റെയിൽവേ ശുഷ്‌കിക്കുകയും ചെയ്യും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങളാണ്. അതിനാൽ കേരള സർക്കാർ മുൻകൈയെടുത്ത് അടിയന്തിര തീരുമാനമെടുക്കണം. എവിടെ പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനും തങ്ങൾ ഒപ്പമുണ്ടാകുമെന്നും സംയുക്തമായി പ്രതിഷേധിക്കാമെന്നും പ്രതിരോധിക്കാമെന്നും ജോൺ ബ്രിട്ടാസ് എം പി പ്രസ്താവനയിലൂടെ വ്യക്തമാക്കി



























