പത്തനംതിട്ട: സാമൂഹിക പ്രവർത്തക സുനിൽ ടീച്ചറിന്റെ 373 -മത്തെ സ്നേഹഭവനം വനിതാദിന സമ്മാനമായി ദീപക് സിറിയക് പീറ്ററിന്റെ സഹായത്താൽ മണ്ണടി പാണ്ടിമലപ്പുറം ആകാശ് ഭവനത്തിൽ ശോഭയ്ക്കും അഞ്ജലിയ്ക്കും ആകാശിനുമായി സമ്മാനിച്ചു. വീടിന്റെ താക്കോല്‍ദാനം ഡോ.എം.എസ്. സുനിൽ നിർവഹിച്ചു. സ്വന്തമായി ഒരു വീട് പണിയുവാന്‍ നിവൃത്തിയില്ലാതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ശോഭയും കുഞ്ഞുങ്ങളും സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിൽ പാചക തൊഴിലാളിയായി ജോലി ചെയ്യുന്ന ശോഭയ്ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളംകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചെലവുകളും നടത്തുക ഏറെ ബുദ്ധിമുട്ടായിരുന്നു. ഇതിനിടയില്‍ ഒരു വീട് പണിയുക എന്നത് സ്വപ്നം കാണാന്‍പോലും കഴിയുമായിരുന്നില്ല.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ വിദ്യാർത്ഥിനിയായ അഞ്ജലി, അമ്മ ശോഭയോടും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ ആകാശിനോടുമൊപ്പം സുനില്‍ ടീച്ചറെ നേരിട്ടുകണ്ട് വിഷമങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് ഇവരുടെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി ദീപക്കിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 800 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ അനൂപ് എസ്., പ്രോഗ്രാം കോഡിനേറ്റർ കെ.പി.ജയലാൽ, മുൻ വാർഡ് മെമ്പർ സിന്ധു ദിലീപ് എന്നിവർ പ്രസംഗിച്ചു.






























