തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ. ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ വി. മീനാക്ഷി ചുമതല കൈമാറാൻ തയ്യാറായില്ല. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടിക്ക് പിന്നാലെയാണ് റീന ഓഫീസിലെത്തിയത്. കോടതി ഉത്തരവിന്‍റെ പകർപ്പുമായി എത്തിയെങ്കിലും ഡോ. മീനാക്ഷി കസേരയിൽ നിന്ന് മാറുന്നില്ല.ഇന്നലെയാണ് റീനയുടെ സ്ഥലമാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സ്ഥലമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡോ കെ ജെ റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.
മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയത് കൊണ്ടുള്ള സ്വാഭാവിക നടപടിയെന്ന് സർക്കാർ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. പിന്നാലെയാണ് ട്രൈബ്യൂണൽ ഉത്തരവുമായി റീന ജോലിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ വി.മീനാക്ഷി കസേര ഒഴിഞ്ഞു നൽകാൻ തയ്യാറായില്ല. ഒഴിഞ്ഞു നൽകേണ്ടതില്ലെന്ന് സർക്കാർ മീനാക്ഷിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് സൂചന. ആരോഗ്യവകുപ്പ് ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകിയേക്കും.സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ തൽസ്ഥാനത്ത് ഉണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു.




























