കൊച്ചി : ഡോ. വന്ദനാ ദാസ് വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണമില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ പിതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. അപൂര്‍വമായ മറ്റെന്തെങ്കിലും സാഹചര്യത്തില്‍ മാത്രമാണ് കേസ് സിബിഐക്ക് വിടാന്‍ കോടതിക്ക് കഴിയുക. കേസില്‍ അപൂര്‍വമായ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഒരാള്‍ ചെയ്ത കുറ്റകൃത്യമാണിത്. അയാള്‍ പൊതുജനങ്ങള്‍ക്ക് നേരെ പ്രതിഷേധം നടത്തുന്ന സാഹചര്യവുമുണ്ടായില്ല.
പോലീസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി ഹർജി തള്ളുകയായിരുന്നു. അതേസമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മേയ് 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ഉള്‍പ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.





























