പത്തനംതിട്ട: മലിന ജലവും മാലിന്യവും നിറഞ്ഞ പത്തനംതിട്ട നഗരത്തിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പ്രതിസന്ധിയില്‍. ഓടയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് പുനര്‍നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഓടയില്‍ നിറഞ്ഞ വെള്ളം കുറയാത്തത് കാരണം പ്രതിസന്ധി നേരിടുന്നത്. ഒരാഴ്ചയിലേറെയായി ഓടയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബുകള്‍ നീക്കം ചെയ്ത് ഓട തുറന്നിട്ടിട്ട്. സമീപത്തെ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യവും ഓടയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇതിനിടെ പെയ്ത മഴയാണ് ഓടയില്‍ വെള്ളം നിറയുവാന്‍ കാരണമായത്. മഴയില്‍ നഗരത്തില്‍ പലയിടത്ത് നിന്നും ഒഴുകി ഇറങ്ങിയ വെള്ളം കാരണം ഓട നിറഞ്ഞ് കവിഞ്ഞിരുന്നു. സ്ലാബും മണ്ണും നീക്കിയ ഓട തുറന്ന് കിടക്കുന്നതിനാല്‍ സമീപത്തെ പത്തോളം കടകളില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജനങ്ങള്‍.
മാലിന്യം നിറഞ്ഞ വെള്ളത്തിന്റെ ദുര്‍ഗന്ധവും കൊതുക് ശല്യവും കൂടിയായപ്പോള്‍ സമീപത്ത് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇവിടെ ഇരിക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെ 1021 മീറ്റര്‍ ദൂരത്തിലാണ് ഓടയുടെ നിര്‍മ്മാണം നടക്കുന്നത്. 9.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. നിലവില്‍ ടൗൺ സ്ക്വയര്‍ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഓട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ പലയിടത്തും തകരുകയും മണ്ണ് മൂടുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ മഴ പെയ്യുമ്പോള്‍ നഗരം വെള്ളക്കെട്ടിലാകുന്നതും പതിവ് കാഴ്ചയാണ്. ഓട നിര്‍മ്മാണം ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയതോടെ തീര്‍ത്തും പ്രതിസന്ധി നേരിടുകയാണ് നഗരത്തിലെ വ്യാപാരികളും ജനങ്ങളും.





























