റാന്നി : വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ വലിയപതാൽ വാഹമുക്ക്, അച്ചടിപ്പാറ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം തുടരുന്നു. റോഡ് നിർമ്മാണത്തിനിടെ തകര്‍ന്ന പൈപ്പുകള്‍ പുനഃസ്ഥാപിക്കാത്തതാണ് കാരണം. പ്രദേശവാസികൾ കുടിവെള്ളം ഉയർന്ന വില നൽകി വാങ്ങേണ്ട അവസ്ഥയിലാണ്. വെച്ചൂച്ചിറ പെരുന്തേനരുവി പദ്ധതിയിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ മുൻപ് വെള്ളം എത്തിച്ചിരുന്നത്. കുന്നം ക്ഷേത്രം, വല്യോലിമല എന്നിവിടങ്ങളിലെ സംഭരണികളിൽ എത്തിച്ച് അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ചേത്തയ്ക്കൽ കൂത്താട്ടുകുളം എംഎൽഎ റോഡിന്റെ നിർമ്മാണത്തിനായി വീതികൂട്ടിയപ്പോൾ പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടുകയും ചിലയിടങ്ങളിൽ പൈപ്പുകൾ ഇല്ലാതാകുകയും ചെയ്തു. റോഡിന്റെ നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ നാട്ടുകാർ പലതവണ സമര രംഗത്തിറങ്ങിയിരുന്നു. ഇതിനെത്തുടർന്ന് വാട്ടർ അതോറിറ്റിയും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളും സംയുക്തമായി സർവ്വേ നടത്തി മൂന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. തുടർന്ന് കരാർ ചെയ്ത പണി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അച്ചടിപ്പാറ മുതൽ വലിയപതാൽ വരെയാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കാനുള്ളത്. ഈ മേഖലകളിൽ നിരവധി കുഴൽ കിണറുകൾ ഉണ്ടെങ്കിലും വിരലിൽ എണ്ണാവുന്നവയിൽ മാത്രമാണ് വെള്ളമുള്ളത്.
റോഡ് നിർമ്മാണ സമയത്ത് പുറത്തെടുത്ത പൈപ്പുകളും പൊതുടാപ്പുകളും നാട്ടുകാർ എടുത്തുകൊണ്ടുപോയതിനാൽ പുതിയവ സ്ഥാപിക്കേണ്ടതുണ്ട്. വലിയപതാൽ ജംഗ്ഷനിലുണ്ടായിരുന്ന വാൽവ് മണ്ണും കല്ലുമിട്ട് മൂടിയ നിലയിലാണ്. വേനൽ കനത്തതോടെ നീരുറവകളും കിണറുകളും വറ്റിവരണ്ടു. ഈ പ്രദേശങ്ങളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കുടിവെള്ള വിതരണം നടക്കുന്നത്. വെള്ളം വിതരണത്തിൽ മത്സരം വർധിക്കുമ്പോൾ ജലജന്യരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആശങ്കയുണ്ട്.





























