കൊല്ലം: രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കിട്ടാതെ വലയുകയാണ് മുണ്ടയ്ക്കൽ തിരുവാതിര നഗർ മുതൽ പാപനാശം വരെയുള്ള നിർദ്ധനരായ നൂറോളം കുടുംബങ്ങൾ. ഇക്കഴിഞ്ഞ മാർച്ച് 31ന് ഉണ്ടായ കടലാക്രമണത്തെ തുടർന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമായിരിക്കുന്നത്. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണി പുരോഗമിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിൽ എല്ലാദിവസവും ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം, ഭക്ഷണം പാകം ചെയ്യാനോ കുടിക്കാനോ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
കിലോമീറ്ററുകൾ സഞ്ചരിച്ച് കുടങ്ങളിലും മറ്റും വെള്ളം ശേഖരിച്ചാണ് പ്രദേശവാസികൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്. കോർപ്പറേഷനിൽ നിന്ന് കിട്ടുന്ന വെള്ളം ഭൂരിഭാഗം പേരും തുണികഴുകാനും കുളിക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതിൽ പാചകം ചെയ്താൽ ഭക്ഷണം പെട്ടെന്ന് കേടുവരുമെന്നാണ് പരാതി. പ്രായമായവരും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ദൂരെ പോയി വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ ചിലർ കുപ്പിവെള്ളം വാങ്ങിയാണ് കുടിക്കാൻ ഇവർ ഉപയോഗിക്കുന്നത്.