പത്തനംതിട്ട: നിർമ്മാണം പുരോഗമിക്കുന്ന അമൃത് 2.0 പദ്ധതിയിൽ 8 കോടി 70 ലക്ഷം രൂപയ്ക്കുകൂടി അനുമതി ലഭിക്കുന്നതിന് അമൃത് കേരള സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് ഡയറക്‌ടർക്ക് ഡിപിആർ സമർപ്പിച്ചതായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. സംസ്ഥാന മിഷൻ പദ്ധതിക്ക് അംഗീകാരം നൽകി. അടുത്ത സംസ്ഥാനതല സാങ്കേതിക സമിതി യോഗത്തിൽ പദ്ധതി പരിഗണിക്കും. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് അമൃത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നഗരസഭ ഫണ്ട് കൂടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 21 കോടി രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ നീട്ടുന്നതിനും പുതിയ ശുദ്ധീകരണ പ്ലാന്റ്റ് സ്ഥാപിക്കുന്നതിനും ആണ് ഈ തുക വിനിയോഗിക്കുന്നത്. ദിവസവും 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. പ്ലാൻ്റിൻ്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടന്നുവരികയാണ്.
ഇൻ ടേക്ക് കിണറിൻ്റെ നവീകരണവും കളക്ഷൻ ചേമ്പർ നിർമ്മാണവും പൂർത്തിയായി. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പരുവപ്ലാക്കൽ, പൂവൻപാറ, വഞ്ചികപൊയ്ക എന്നീ സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വാട്ടർ ടാങ്കുകളും അനുബന്ധ സൗകര്യവും ഒരുക്കുന്നതിനാണ് പുതിയ ഡിപിആർ സമർപ്പിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് മുൻപ് അനുവദിച്ച 21 കോടി രൂപ തികയാത്തതിനാൽ ആണ് 8. 70 കോടിയുടെ പുതിയ ഡിപിആർ സമർപ്പിച്ചത്. ടാങ്ക് നിർമ്മിക്കുന്നതിന് മൂന്നു സ്ഥലങ്ങളിലും സ്ഥലം ലഭ്യമായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ 700 വീടുകൾക്ക് കണക്ഷൻ നൽകും. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറായി വരുകയാണ്. അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശനത്തിന് ശാശ്വത പരിഹാരമാകും. പ്രധാന ജലസ്രോതസായ അച്ചൻകോവിൽ ആറ്റിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജല ദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.





























