പയ്യോളി : പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി പയ്യോളിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതിയെ പിടികൂടി പോലീസിന് കൈമാറി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ദേശീയപാതയില്‍ പയ്യോളി തെനങ്കാലിൽ പെട്രോൾ പമ്പിന് സമീപം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് വിനോദാ (21) ണ് ജയിൽ ആംബുലൻസിൽ നിന്നും മൂത്രമൊഴിക്കാനെന്ന വ്യാജേന ദേശീയപാതക്കരികിൽ ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
മഞ്ചേരി സ്പെഷൽ സബ് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രാമദ്ധ്യേ ദേശീയ പാതയരികിലെ കനാലിന് സമീപം മൂത്രമൊഴിക്കാൻ ഇറങ്ങിയ വിനീഷ് തൊട്ടടുത്ത റെയിൽവെ ട്രാക്കിലെക്ക് ഓടുകയായിരുന്നു. റെയിൽവേ ട്രേക്കിലൂടെ ഓടി പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തെത്തിയ പ്രതി സമീപത്തെ പച്ചക്കറി കടയില്‍ സാധനം വാങ്ങാനായി ഓണ്‍ ചെയ്ത് നിര്‍ത്തിയ കടപ്പുറം താരേമ്മൽ അൻവറിൻ്റെ (45) സ്കൂട്ടര്‍ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം നടത്തി.
സംഭവത്തിൽ മകൾ ആയിശ ഫിദയുടെ (16) കൈക്ക് പരിക്കേറ്റു. ഇതിനിടെ സമീപത്തു ണ്ടായിരുന്ന തടിയൻ പറമ്പിൽ നൌഷാദ് (42) പ്രതിയെ കയറിപ്പിടിച്ചു. സഹായത്തിനായി തൊട്ടടുത്തുണ്ടായിരുന്ന റഫീഖും ചേര്‍ന്നതോടെ പ്രതിയെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തി. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ ഏറ്റുവാങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും ഇതിനകം സ്ഥലത്തെത്തി. പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാര്‍ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ പിന്നീട് കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
ജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകളും ഒറ്റപ്പാലം നെഹ്റു കോളജിൽ എൽ എൽ ബി മൂന്നാം വർഷ വിദ്യാർഥിനിയുമായ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു.
കൂടാതെ നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്‍റെ പരാതിയിൽ നേരത്തേ വിനീഷിനെ പോലീസ് താക്കിത് ചെയ്തതുമാണ്. വീടിന്‍റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. ജയിൽ വാസത്തിനിടെ പ്രതി കൊതുകു തിരി കഴിച്ച് ആത്മഹത്യ ശ്രമവും നടത്തിയിരുന്നു.