കൊച്ചി : ശ്രീലങ്കന്‍ ബോട്ടില്‍ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ സംഭവത്തിൽ പ്രതികൾക്ക് അങ്കമാലി ബന്ധമുള്ളതായി കണ്ടെത്തൽ. സുരേഷ് രാജ്, സൗന്ദരരാജന്‍ എന്നിവര്‍ അങ്കമാലിയില്‍ താമസിച്ച് നീക്കങ്ങള്‍ ഏകോപിപ്പിച്ചതായി കണ്ടെത്തി.
സുരേഷ് രാജ് ശ്രീലങ്കന്‍ പൗരനും സൗന്ദരരാജന്‍ ചെന്നൈ സ്വദേശിയുമാണ്. ഇരുവരെയും അങ്കമാലിയില്‍ നിന്നും നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് കൊച്ചി പ്രത്യേക കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ പ്രവര്‍ത്തിച്ചത് ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ ലോകു യദ്ദഹികെ നിഷാന്തിനായാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
പ്രതികള്‍ തമിഴ്നാട്, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയതായും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ വിദേശിയെന്നും പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും എന്‍.ഐ.എ അറിയിച്ചു.