കോഴിക്കോട് : പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയെ പത്ത് ദിവസത്തിന് ശേഷം പോലീസ് പിടികൂടി. മുക്കം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് കർണാടകയിലെ കൽബുർഗിയിൽ വെച്ച് പിടിയിലായത്. ഏകദേശം 3 കിലോയോളം എംഡിഎംഎ വിൽപന നടത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് ഹനീഫ. വലിയൊരു ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഏപ്രിൽ രണ്ടാം തീയതിയാണ് പോലീസ് പിടികൂടുന്നത്. ഈ ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
കഴിഞ്ഞ മെയ് 23-ാം തീയതി ഗുജറാത്തിലെ വടോതരയ്ക്ക് സമീപം ട്രെയിനിൽ വെച്ചാണ് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഹനീഫ ചാടിപ്പോയത്. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പത്ത് ദിവസത്തിന് ശേഷം ഇന്ന് പുലർച്ചെയോടെയാണ് മുക്കം പോലീസ് പ്രതിയെ വലയിലാക്കിയത്.





























