മുംബൈ : ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ജയില്‍ മോചിതനായി. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ ജയില്‍മോചിതനാകുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലർച്ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയിൽ അധികൃതർ കൈപ്പറ്റിയത്. ആര്യനെ സ്വീകരിക്കാനായി ഷാറുഖ് ഖാൻ ജയിലിന് മുന്നിലെത്തി.
ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30 ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്.
ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. രേഖകളില്‍ ചേര്‍ക്കാന്‍ രണ്ടു ഫോട്ടോകള്‍ കരുതാന്‍ നടി വിട്ടുപോയതാണ് നടപടികള്‍ വൈകാന്‍ ഒരു കാരണം. ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.