കോഴിക്കോട്: ലഹരിമാഫിയയുടെ കാരിയറായെന്ന ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിന്മേൽ 10 പേർക്കെതിരെയാണ് കോഴിക്കോട് സിറ്റി പോലീസ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാവാത്ത മറ്റൊരു കുട്ടി കൂടെ ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരം കിട്ടി. മൂന്ന് വർഷമായി ലഹരിക്കടിമയായ തന്നെ പലതവണ കാരിയറായി ഉപയോഗിച്ചെന്നായിരുന്നു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ പതിനാലുകാരിയുടെ ഈ വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിൽ വൈകിയെങ്കിലും നടപടികൾക്ക് പോലീസ് തുടക്കമിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം കൂട്ടായ്മ വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുൾപ്പെട്ട റോയൽ ഡ്രഗ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ പെൺകുട്ടിയുടെ അയൽവാസിയായ ഒരു യുവാവുമുണ്ട്.
ഇയാളുൾപ്പെടെ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് ഇയാൾ പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നത്. ഇയാളെയും പോലീസ് തിരിച്ചറിഞ്ഞു. സംഘത്തിലുളള പലരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രായപൂർത്തിയാവാത്ത ഒരു കുട്ടി കൂടി ഈ ശൃംഖലയിലുണ്ട്. 25 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്നും ഇതിൽ ഗോവ, ബംഗളൂരു എന്നിവിടങ്ങളലുള്ള ആളുകളുണ്ടെന്നും വ്യക്തമായി.





























