തിരുവനന്തപുരം : വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിൽ ലഹരി പാർട്ടി. പാർട്ടി നടത്തിപ്പുകാരിൽ നിന്ന് എക്സൈസ് ലഹരി വസ്തുക്കൾ പിടികൂടി. ഇന്നലെ രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്.
ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വെച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്.
പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. പാർട്ടിയിൽ പങ്കെടുത്ത 20 പേർ ഇപ്പോഴും റിസോർട്ടിനകത്താണ്. പൂവാർ ഐലൻഡിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ.