കൊല്ലം : കൊല്ലത്ത് കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജുവിനെ (48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. മർദ്ദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.
ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്. മർദ്ദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദ്ദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






























