പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർഎസ്എസ്-എസ്ഡിപിഐ ക്രിമിനലുകൾ.
മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണണം. ആർഎസ്എസും എസ്ഡിപിഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



























