കൊച്ചി : ചട്ടലംഘനം നടത്തിയതിന് മോട്ടോർ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി. യൂട്യൂബ് വ്ളോഗർമാരുടെ ഹർജിയിലെ തലശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ പഴയപടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എംവിഡി സർട്ടിഫിക്കറ്റ് തരും വരെ വാഹനം റോഡിൽ ഇറക്കാനും അനുമതിയില്ല.
കണ്ണൂർ കിളിയന്തറ സ്വദേശികളാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. വാഹനം പിടിച്ചെടുത്തതിന് പിന്നാലെ ആർടി ഓഫീസിൽ എത്തി ഇരുവരും ബഹളം വെയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലാകുകയും ചെയ്തത് യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
വാഹനം പിടിച്ചെടുത്ത വിഷയം കോടതിയിലെത്തി. എന്നാൽ വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.





























