ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കുടയത്തൂർ ജംഗ്ഷനിലുള്ള മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുൾപൊട്ടലുണ്ടായത്. മാളിയേക്കൽ കോളനിയിലെ ചിറ്റടിച്ചാൽ സോമന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടലിൽ ഇവരുടെ വീട് പൂർണമായും തകർന്നിരുന്നു.
വീട്ടിലുണ്ടായിരുന്ന സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ തങ്കമ്മ(74), മകൾ ഷിമ(25), ചെറുമകൻ ദേവാനന്ദ്(5) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായ സോമനും ഭാര്യ ഷിജിക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സോമന്‍റെവീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ മേഖലയിൽ എൻ.ഡി.ആർ.എഫ് സംഘം കുടയത്തൂരിൽ രക്ഷാപ്രവർത്തനത്തിനെത്തും.