കോട്ടയം : ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ മാലയിൽ നിന്ന് സ്വർണം പതിച്ച രുദ്രാക്ഷ മണികൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അന്വേഷണം. സംഭവത്തിൽ മുൻ മേൽശാന്തിമാരുടെയും മാല സമർപ്പിച്ച ഭക്തൻ്റെയും മൊഴിയെടുക്കും. ദേവസ്വം തിരുവാഭരണ കമ്മീഷണറുടെ പരിശോധനക്ക് ശേഷമാകും പോലീസിൻ്റെ തെളിവെടുപ്പ്.
2006 ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം കെട്ടിയ മാലയിൽ 81 രുദ്രാക്ഷങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള മാലയിൽ 72 രുദ്രാക്ഷങ്ങൾ മാത്രം. 9 മുത്തുകളും 5 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടത്. മോഷണം ഏത് കാലയളവിൽ നടന്നു എന്നാണ് ആദ്യ പരിശോധന. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.16ന് ദേവസ്വം തിരുവാഭരണ കമ്മീഷണർ ക്ഷേത്രത്തിൽ പരിശോധന നടത്തും. ഇതിന് ശേഷം മാല വഴിപാടായി സമർപ്പിച്ച ഭക്തൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തും. 2006 ന് ശേഷം ചുമതലയേറ്റ 5 മേൽശാന്തിമാരുടേയും ദേവസ്വം മാനേജർമാരുടെയും മൊഴിയെടുക്കും.
പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തു വന്നത്. 72 രുദ്രാക്ഷ മണികൾ മാത്രമാണ് മാലയിൽ കണ്ടിട്ടുള്ളതെന്നാണ് സ്ഥാനമൊഴിഞ്ഞ മുൻ ശാന്തിയുടെ മൊഴി. എന്നാൽ തിരുവാഭരണ പട്ടികയിൽ 81 മുത്തുകൾ എന്നത് ശരിവെച്ചാണ് മുൻ മേൽശാന്തി ഒപ്പിട്ട് നൽകിയത്. ആഭരണങ്ങൾ പരിശോധിക്കാതെയാണ് ഒപ്പിട്ട് നൽകിയതെന്നാണ് മറുപടി. ക്രമക്കേട് കണ്ടെത്തിയിട്ടും ദേവസ്വം ബോർഡിനെ വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഇക്കാര്യത്തിൽ വകുപ്പുതല നടപടികൾ ഉണ്ടായേക്കും. സംഭവത്തിൽ തിങ്കളാഴ്ച ഹൈന്ദവ സംഘടനകൾ നാമജപ പ്രതിഷേധം നടത്തും.