കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു. ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണിത്. എബോളയുടെ ബൂൻഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയിൽ ഇതുവരെ 1,707 പേർ മരണപ്പെടുകയും 3,802 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. സമ്പർക്കപ്പട്ടികയിലുള്ള 17,000-ത്തിലധികം പേർ നിലവിൽ നിരീക്ഷണത്തിലാണ്.മുൻകാല രോഗവ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിവേഗം പടരുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സകളോ നിലവിലില്ലെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗബാധ ഏറ്റവും കഠിനം. റിപ്പോർട്ട് ചെയ്ത 90 ശതമാനം കേസുകളും ഇവിടെ നിന്നാണ്.
കിസംഗാനി ഉൾപ്പെടെ മറ്റ് അഞ്ച് പ്രവിശ്യകളിലും രോഗം പടർന്നിട്ടുണ്ട്. നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. മേഖലയിലെ സായുധ ആക്രമണങ്ങളും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ 40 ശതമാനം ആണ് മരണനിരക്ക്.ലക്ഷണങ്ങൾ പുറത്തറിയിക്കാൻ വൈകുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. 2014-2016 കാലഘട്ടത്തിലെ വ്യാപനത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഇപ്പോൾ രോഗം പടരുന്നത്. വെറും രണ്ടുമാസത്തിനുള്ളിൽ തന്നെ മരണസംഖ്യ ആയിരം കടന്നിരുന്നു. പരീക്ഷണാത്മക ചികിത്സകളും വാക്‌സിനുകളും വേഗത്തിൽ ലഭ്യമാക്കാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ അറിയിച്ചു.



























