തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ 4 പ്രതികൾ. കേസിലെ പതിനാറാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു ഉൾപ്പെടെ 4 പ്രതികളുടെ മൊബൈൽ ഫോൺ ഇതുവരെ അന്വേഷണസംഘത്തിന് തുറന്നു പരിശോധിക്കാൻ സാധിച്ചിട്ടില്ല. പോലീസ് ആവശ്യപ്പെട്ടെങ്കിലും മൊബൈൽ ഫോൺ തുറക്കുന്നതിനുള്ള പാസ്‌വേഡ് പ്രതികൾ കൈമാറാത്തതാണു വെല്ലുവിളി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണസംഘം പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നത്.
കോടതി ഇടപെടലിലൂടെ 4 പ്രതികളുടെ മൊബൈൽ ഫോൺ തുറന്നു പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ അടുത്തനീക്കം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. കേസിൽ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് പ്രതികൾ മൊബൈൽ ഫോൺ പരിശോധനയെ എതിർക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ ഐ.പി.ബിനുവിന്റെയും, ഒന്നാംപ്രതി നിധിൻ രാജിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജി മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ഇരുവരും മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിക്കുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിലൂടെ പ്രതികൾ തങ്ങളുടെ സ്വാധീനം തെളിയിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നും ഇതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും കാട്ടിയാണ് ഹർജി നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ്കുമാർ ഹാജരാകും.
































