ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി.) ഇന്ത്യസഖ്യം വിട്ട ഡി.എം.കെ.യും ആം ആദ്മി പാർട്ടിയും ചേർന്ന് ദേശീയതലത്തിൽ മൂന്നാംമുന്നണിയുണ്ടാക്കാൻ നീക്കം. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മുന്നണി ദൃഢപ്പെടുത്താനാണ് നീക്കമെന്നാണ് സൂചന. നീറ്റ് ക്രമക്കേടിനെതിരേ ഡൽഹിയിൽ അരങ്ങേറിയ പ്രക്ഷോഭം വിജയിച്ചതിനെത്തുടർന്ന് സി.ജെ.പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ഒരു വാർത്താ ചാനലിന്റെ ചർച്ചയിൽ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരായി ചൂണ്ടിക്കാട്ടിയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരെയാണ്.
ഇതോടെയാണ് സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ചേർന്ന് മൂന്നാം മുന്നണിയുണ്ടാക്കുന്നെന്ന അഭ്യൂഹം ശക്തമായത്. അഭിജീത് ദീപ്‌കെ 2020 മുതൽ 2023 വരെ ആം ആദ്മിയുടെ സാമൂഹിക മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, കെജ്‌രിവാൾ സർക്കാരിലെ വിദ്യാഭ്യാസവകുപ്പിൽ കമ്യൂണിക്കേഷൻ വിഭാഗം ഉപദേഷ്ടാവുമായിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് അധികാരം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്, വി.സി.കെ., മുസ്‌ലിംലീഗ് എന്നിവ സഖ്യത്തിൽനിന്ന് പിന്മാറുകയും ഭരണകക്ഷിയായ ടി.വി.കെ.യെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിലും ടി.വി.കെ.യ്ക്കൊപ്പമായിരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസും ഡി.എം.കെ.യും തമ്മിലുള്ള ബന്ധം ഏതാണ്ട് തകർന്നിരിക്കുകയാണ്. ഡി.എം.കെ. സഖ്യത്തിലുണ്ടായിരുന്ന ഇടതുപക്ഷം, സർക്കാർ രൂപവത്കരിക്കുന്നതിനു ടി.വി.കെ.യ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു സഖ്യത്തിലുമില്ലെന്നാണ് പറയുന്നത്.































