ന്യൂഡല്‍ഹി : ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നും കണ്ടെത്തല്‍. 500ശതമാനം വരെ വാര്‍ഷിക ലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പെന്നും ഇഡി വ്യക്തമാക്കുന്നു. ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നും കണ്ടെത്തല്‍. 500ശതമാനം വരെ വാര്‍ഷിക ലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പെന്നും ഇഡി വ്യക്തമാക്കുന്നു.
ഈ മാസം 23, 24 തീയതികളില്‍ നടന്ന റെയ്ഡിലാണ് നിര്‍ണായക വിവരങ്ങള്‍ ഇഡി ശേഖരിച്ചത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് സ്മാര്‍ടക് പ്രൈവറ്റ് ലിമിറ്റഡ് ഇതിന്‍റെ പ്രൊമോട്ടര്‍മാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു പരിശോധന. പൊതുജനങ്ങളെ പറഞ്ഞ് പറ്റിച്ച് 1157.32 കോടി രൂപയാണ് ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും സമാഹരിച്ചത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്കീമിന്‍റെ പേരില്‍ മെമ്പര്‍ഷിപ്പ് ഫീസ് എന്ന പേരിലായിരുന്നു ധനസമാഹരണം. അക്കൗണ്ട് രേഖകളിൽ ഇത് രേഖപ്പെടുത്തിയത് പലചരക്ക് വാങ്ങുന്നതിനുള്ള അഡ്വാൻസ് എന്ന നിലയിൽ. എന്തുകൊണ്ട് ഇങ്ങനെയെന്ന ഇഡിയുടെ ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ക്ക് വ്യക്തമായ മറുപടിയില്ല. 1157 കോടിയില്‍ 1138 കോടി രൂപ എച്ച്ആര്‍ കോയിന്‍ എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ സമാഹരിച്ച തുകയുടെ ഒരു വിഹിതം അംഗങ്ങള്‍ക്ക് കമ്മിഷന്‍ നല്‍കാനായി വിനിയോഗിച്ചു. ശേഷിക്കുന്ന തുക മറ്റ് പല ഇടപാടുകളിലേക്ക് വകമാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ക്രിപ്റ്റോ കറൻസിയാണ് ഇതിലൊന്ന്. ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലായിരുന്നു ഈ ഇടപാട്. 2022 – 23 സാമ്പത്തിക വർഷം ക്രിപ്റ്റോ കറന്‍സിക്കായി സമാഹരിച്ചത് 20കോടി രൂപ. 2023 – 24 സാമ്പത്തിക വർഷം 8 ലക്ഷവും സമാഹരിച്ചു. ക്രിപ്റ്റോ ഇടപാടിലെ നിക്ഷേപകർക്ക് 15ശതമാനം പലിശയായിരുന്നു വാഗ്ദാനം. നിക്ഷേപം നടത്തുന്നവര്‍ക്ക് ടോക്കണ്‍ കൈമാറും ഇത് ഉപയോഗിച്ച് മണി എക്സ്ചേഞ്ചുകളില്‍ ട്രേഡിങ് നടത്താമെന്നും പറഞ്ഞുപറ്റിച്ചു. ഇതുവരെ ഒരു എക്സ്ചേഞ്ചിലും എച്ച് ആര്‍ ക്രിപ്റ്റോ ഉപയോഗിച്ച് ട്രേഡിങ് നടന്നിട്ടില്ലെന്ന് ഇഡി.
കോടികളാണ് പ്രതാപന്‍ ശ്രീനാ ദമ്പതികളുടെയും കമ്പനികളുടെയും പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത്. നാല് ബാങ്കുകളിലായി ഉണ്ടായിരുന്ന 30അക്കൗണ്ടുകളില്‍ 76 കോടി രൂപയും രണ്ട് ബാങ്കുകളിലായി 135 കോടിയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി. ഇവയാണ് ഇഡി മരവിപ്പിച്ചത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു. അതേ സമയം ഹൈറിച്ചിന്റെ ബ്രാഞ്ചുകൾ അടച്ചു ലീഡർമാർ ഒളിവിൽ പോകുന്നുണ്ടെന്ന് ചില നിക്ഷേപകർ പറയുന്നു. നാണക്കേടും എല്ലാം ശരി ആകുമെന്ന് ലീഡർമാരെ വാക്കും കേട്ട് പരാതി കൊടുക്കാത്തവരും ഇപ്പോൾ പരാതി നൽകി തുടങ്ങി. തങ്ങളുടെ നിക്ഷേപതുക എത്രയും പെട്ടന്ന് തിരിച്ചു ലഭിക്കാനുള്ള നടപടി ആവശ്യപ്പെട്ടാണ് പരാതി. 800 രൂപ നിക്ഷേപിച്ചവർ പോലും പരാതി നൽകി തുടങ്ങി. 800 രൂപ നിക്ഷേപിച്ചവർക്ക് ഹൈറിച്ചു നൽകിയത് 150 ഗ്രാം ചായപ്പൊടി ആയിരുന്നു. തങ്ങളുടെ സമ്പാദ്യം മുഴുവനായും നിക്ഷേപിച്ചവരും പരാതി നൽകി കാത്തിരിക്കുകയാണ്.































