തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്ന ശ്രീകാര്യം സ്വദേശിയും സിഐടിയു ഓട്ടോ-ടാക്‌സി യൂണിറ്റ് പ്രസിഡന്റുമായ ശ്യാംരാജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ശ്യാംരാജിന് സഹായം നല്‍കുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം നടപ്പാകാതിരുന്നതിനെ തുടര്‍ന്നാണ് ഇഡി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മെയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്കായി എത്തിയ ഇഡി സംഘം ശ്യാംരാജിന്റേതുള്‍പ്പെടെ മൂന്ന് ടാക്‌സികളിലാണ് യാത്ര ചെയ്തത്. അന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയിലെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ശ്യാംരാജിന്റെ വാഹനത്തിനായിരുന്നു.
ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച മറ്റ് രണ്ട് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമെ വന്ന അധിക ചെലവ് ഇഡി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ശ്യാംരാജിന്റെ കാറിന്റെ ഫിറ്റ്‌നസ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അവസാനിച്ചതിനാല്‍ അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ല. അറ്റകുറ്റപ്പണിക്കായി ചെലവായ 1.85 ലക്ഷം രൂപ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശ്യാംരാജിന്റെ വാഹനം ഇതുവരെ വർക്‌ഷോപ്പില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. വായ്പാ ബാധ്യതയെ തുടര്‍ന്ന് വാഹനം ജപ്തി ചെയ്യപ്പെടാനുള്ള സാഹചര്യവുമുണ്ട്. നിലവില്‍ ഉപജീവനത്തിനായി അദ്ദേഹം പെയിന്റിങ് ജോലിക്ക് പോവുകയാണ്. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണിക്കായി ചെലവായ മുഴുവന്‍ തുകയും നല്‍കാന്‍ തയ്യാറാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സിമി അറിയിച്ചത്. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ ശ്യാംരാജിനോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.






























