റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ഇടവിള കൃഷി നടീൽ കാർഷിക പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ ഉത്പാദന മേഖലയിൽ ഉൾപ്പെടുത്തി റബ്ബർ കർഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇടവിള കൃഷിപദ്ധതിയാണ് ജില്ലയിൽ ആദ്യമായി വെച്ചൂച്ചിറയിൽ നടപ്പാക്കുന്നത്. പഞ്ചായത്തിലെ 450 ഏക്കർ വരുന്ന റബ്ബർ തോട്ടങ്ങളാണ് ആദ്യ ഘട്ടത്തിൽപദ്ധതിക്കു വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 45000 കൊക്കോ, കാപ്പി തൈകൾ നട്ടു വളർത്തും.
80000 തൊഴിൽ ദിനങ്ങൾ ഇതിലൂടെ ഉറപ്പു വരുത്താൻ കഴിയും. തോട്ടങ്ങൾ കാട് വെട്ടി തെളിച്ചു കുഴികൾ എടുത്തു തൈകൾ നടുന്നതിനൊപ്പം ഒരു വർഷത്തെ തുടർ പരിചരണവും നടത്തും. 25 തൈകൾ വീതമുള്ള ഓരോ യൂണിറ്റ് ആയി കണക്കാക്കിയാണ് ഇടവിള കൃഷി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായ ജൈവ വളങ്ങളും പഞ്ചായത്ത് നൽകുന്നുണ്ട് ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും പദ്ധതി വിഹിതമായി അനുവദിച്ചിട്ടുണ്ട്. ഭാവിയിൽ ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാപ്പി, കൊക്കോ എന്നിവയിൽ നിന്നും പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡിൽ മൂല്യ വർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി തൊഴിൽ അവസരങ്ങളും കർഷകർക്ക് അധിക വരുമാനവും സൃഷ്ടിക്കുവാനാാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് അധ്യക്ഷത വഹിച്ചു. തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീഷ് പണിക്കർ, കെ.എം മാത്യു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ്, അംഗങ്ങളായ എസ്.രമാദേവി, പൊന്നമ്മ ചാക്കോ, കെ.എസ് രാജൻ, സിറിയക് തോമസ്, ജോയി ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, , ആർ. വരദരാജൻ, എന്‍. ജി. പ്രസന്നൻ, ടി. കെ സാജു, അംബി പള്ളിക്കൽ, ബിനു തെള്ളിയിൽ, എന്നിവർ പ്രസംഗിച്ചു.