ഇടുക്കി : കൊക്കയാറും കൂട്ടിക്കലും പ്രളയത്തിൽ മുങ്ങാതിരിക്കാൻ പുല്ലകയാറിൽ നിന്നും നീക്കം ചെയ്ത എക്കലും മണലും കല്ലും മാസങ്ങൾ കഴിഞ്ഞിട്ടും ലേലം ചെയ്ത് വിൽക്കാനായിട്ടില്ല. അടുത്ത മഴക്കാലത്ത് ഇത് വീണ്ടും ഒഴുകി പുല്ലകയാറിൽ തന്നെ എത്തും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സർക്കാരിനുണ്ടാകുക. 3500 ഘനമീറ്ററോളം എക്കലും മണലും പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ആറ്റു തീരത്ത് സൂക്ഷിച്ചിരുന്നത് അടുത്തയിടെ പെയ്ത മഴയിൽ ഒഴുകി പോയി.
ശേഖരിച്ചതിന്‍റെ സാമ്പിളെടുത്ത് ഓരോ സാധനങ്ങളുടെയും അളവ് പരിശോധിച്ചിരുന്നു. ഒരു ഘനമീറ്ററിന് 1500 രൂപക്കു മുകളിലാണ് ജിയോളജി വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ റവന്യൂ വകുപ്പ് ലേലം നടത്താൻ ടെണ്ടർ വിളിച്ചു. വില കൂടുതലായതിനാൽ ആരും ലേലത്തിലെടുത്തില്ല. ഒരു തവണ കൂടി ലേലം നടത്താനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം. എന്നിട്ടും വിൽക്കാനായില്ലെങ്കിൽ വില കുറച്ച് നിശചയിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പീരുമേട് തഹസിൽദാർ പറഞ്ഞു.