ഇലന്തൂർ : സംസ്ഥാനം നടുങ്ങിയ ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധൻ്റെ പ്രതിനിധിയായി എത്തിയ ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലേക്ക് തങ്ങൾ എത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഇലന്തൂർ നരബലി കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവതും ലൈലയും. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടായ (Fake Facebook Account) ‘ശ്രീദേവി’യിലുടെ ഷാഫി തന്നെയാണ് `ഷാഫി´യെ പരിചയപ്പെടുത്തിയത്. ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായിക്കണ്ട് വിശ്വസിക്കുകയായിരുന്നു എന്നാണ് ദമ്പതികൾ പറയുന്നത്. സിദ്ധൻ്റെ പ്രതിനിധിയെന്നു പറഞ്ഞായിരുന്നു റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചതെന്നും അവർ പറഞ്ഞു.
സിദ്ധനോട് വളരെ അടുപ്പമുള്ള ആളാണ് റഷീദെന്നും അതുകൊണ്ട് റഷീദിനെ പിണക്കരുതെന്നും `ശ്രീദേവി´ ഭഗവൽ സിംഗിനേയും ലെെലയേയും ഉപദേശിച്ചിരുന്നു. റഷീദിനെ സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശ്രീദേവി പറഞ്ഞു. അതുകൊണ്ടാണ് ഷാഫിയുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ലെെല വ്യക്തമാക്കി. തനിക്ക് ഷാഫിയുമായി ബന്ധപ്പെടുന്നതിനോട് താൽപര്യമില്ലായിരുന്നു. എന്നാൽ സിദ്ധനെ പിണക്കാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലെെംഗിക വേഴ്ച നടത്തിയതെന്നും ലൈല പോലീസിനോട് പറഞ്ഞു.
സാമ്പത്തികാഭിവൃദ്ധിയുണ്ടാകാൻ പൂജ നടത്തിയാണ് കടം വന്നതെന്നും ദമ്പതികൾ വ്യക്തമാക്കി. പൂജകൾ നടത്താനായി പലരിൽ നിന്നും പലപ്പോഴായി ആറുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു നരബലിയിലേക്ക് കടന്നത്. വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തിയായിരുന്നു ഷാഫി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ദമ്പതികൾ വ്യക്തമാക്കി. നരബലിക്കു ശേഷം ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ കാണിച്ചു വിവരിച്ചു തന്നെന്നും ഭഗവൽ സിംഗും ലെെലയും മൊഴി നൽകി.
ജൂണില്‍ കൊലചെയ്യപ്പെട്ട റോസിലിൻ്റെയും സെപ്തംബറില്‍ കൊലപ്പെടുത്തിയ പത്മത്തിൻ്റയും ശരീരം അനായാസം കീറി അവയവങ്ങള്‍ മുറിച്ചെടുത്ത് തങ്ങളെ കാണിച്ചു തന്നു. എന്നിട്ട് അതിനെക്കുറിച്ച് വിവരിച്ചു തന്നു. മനുഷ്യശരീരത്തെപ്പറ്റി തനിക്ക് പരിജ്ഞാനമുണ്ടെന്നും അതു തങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികൾ പറയുന്നു.
ആദ്യം കൊല്ലപ്പെട്ട റോസിലിൻ്റെ കുറച്ചു മാംസം ചീന്തിയെടുത്തു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്യുകയായിരുന്നു. മാംസം സൂക്ഷിച്ച ഫ്രിഡ്ജിലെ രക്തക്കറയും മാംസം പാചകം ചെയ്തുവെന്നു കരുതുന്ന പ്രഷര്‍ കുക്കറും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം നിര്‍ണായക തെളിവെന്നു കരുതുന്ന പത്മയുടെ മൊെബെല്‍ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തടസമാണ്. ഇന്നലെയും പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പു നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഫോണ്‍ ഷാഫി നശിപ്പിച്ചെന്നാണു ലൈലയും ഭഗവലും പറയുന്നത്.































