പത്തനംതിട്ട : ഇലന്തൂര്‍ നരബലിയില്‍ അവയവ മാഫിയക്ക് പങ്കെന്ന് സംശയം. ഷാഫി അവയവ മാഫിയയുടെ ദല്ലാള്‍. നരബലി, ആഭിചാരം, ദുര്‍മന്ത്രവാദം കേള്‍ക്കാന്‍ സുഖമുള്ള കഥകള്‍ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച് ഷാഫിയും ഭഗവല്‍സിംഗും ലൈയും പോലീസിനെയും പൊതുസമൂഹത്തെയും കബളിപ്പിക്കുന്നു . സ്ത്രീകളെ വശീകരിച്ചതും കൊലയ്ക്ക് എത്തിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികള്‍ പറയുന്നത് സത്യം. എന്നാല്‍ അത് വെറും ഒരു മാനസിക വിഭ്രാന്തി മാത്രമല്ലെന്നാണ് വിലയിരുത്തല്‍.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിലൊന്നും ആന്തരികാവയവങ്ങളില്ല. മരണത്തിന് മുമ്പോ മരണത്തിന് ശേഷമോ അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തതായാണ് നിഗമനം. ഈ അവയങ്ങളെല്ലാം കറിവെച്ച് കഴിച്ചെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യഘട്ടത്തില്‍ ഇത് വിശ്വസിച്ചെങ്കിലും ഇപ്പോള്‍ അത് പോലീസ് തള്ളുകയാണ്. അന്വേഷണത്തെ വഴിമുട്ടിക്കാന്‍ പ്രതികള്‍ നടത്തിയ അതിബുദ്ധിയായാണ് വിലയിരുത്തുന്നത്. ഏത് മാനസികാവസ്ഥയിലും ഒരാള്‍ക്ക് മനുഷ്യമാംസം കഴിക്കാന്‍ സാധിക്കില്ല. പട്ടിയുടെയോ പാമ്പിന്റെയോ ഇറച്ചി പോലെ ആദ്യമായി കഴിക്കാന്‍ പറ്റുന്ന ഒന്നല്ല മനുഷ്യന്റെ മാംസം. കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ലൈല കറിവെച്ചു ഷാഫിക്ക് കൊടുത്തുവെന്നൊരു മൊഴിയാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.
നരബലി മറയാക്കി നടത്തിയത് അവയവ കച്ചവടമോയെന്നതാണ് പ്രധാനമായും ഉയരുന്ന ആശങ്ക. അതിന് സാദ്ധ്യത കൂടുതലാണ്. നരബലിയും നഭോജനവും പുറമേ പറയുന്നതിലൂടെ പ്രതികള്‍ മറച്ചു പിടിച്ചിരിക്കുന്നത് അവയവ കച്ചവടമാകാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. അങ്ങനയെങ്കില്‍ കേസില്‍ ഇനിയും പ്രതികളുണ്ടാകും. അത് സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. പലരും ഈ രീതിയിലുള്ള അഭിപ്രായ പ്രകടനവുമായി ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. അവയവമെടുത്ത ശേഷം ശരീരങ്ങള്‍ കുഴിച്ചു മൂടിയതാകാനാണ് സാധ്യത. അവയവം എടുത്തത് ഇവിടെ വെച്ചാകില്ല. മറ്റെവിടേയോ വെച്ച് നടത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്ന് നുറുക്കി.
ഇനി പിടിക്കപ്പെട്ടാല്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടി രക്തക്കറയും ബാക്കി വെച്ച് കുഴിച്ചു മൂടി. ആന്തരികാവയവം എവിടെ എന്നു ചോദിച്ചാല്‍ കറി വെച്ചു കഴിച്ചുവെന്ന ഒറ്റ മറുപടിയില്‍ തുടര്‍ ചോദ്യങ്ങളുടെ മുനയൊടിയും. രണ്ടാമതു കൊല്ലപ്പെട്ട സ്ത്രീയുടെ കരളാണ് കറി വെച്ചു കഴിച്ചതായി പറയുന്നത്. അതിനും കാരണമുണ്ട്. ജീര്‍ണാവസ്ഥയിലായിട്ടുള്ളത് ഈ മൃതദേഹമാണ്. ഫോറന്‍സിക് പരിശോധനയില്‍ അവയവം നഷ്ടമായത് തിരിച്ചറിയാന്‍ കഴിയും. ആറു മാസം മുന്‍പ് കൊല്ലപ്പെട്ടയാളുടെ മാംസം ജീര്‍ണിച്ച് എല്ലുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതു കാരണം അവയവം നഷ്ടമായിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതു കൊണ്ടാണ് രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ഭക്ഷിച്ചുവെന്ന് പറയുന്നത്.
ഇനി പ്രതികളുടെ മൊഴി കാര്യമായിട്ടെടുത്താല്‍ നരഭോജി ഷാഫിക്കെതിരേ കൂടുതല്‍ അന്വേഷണം വേണ്ടി വരും. ഇയാള്‍ തുടര്‍ച്ചയായി മനുഷ്യമാംസം കഴിക്കുന്നയാളെങ്കില്‍ വൈദ്യപരിശോധനയിലൂടെ അതും കണ്ടെത്താന്‍ കഴിയും. ഇനി കരള്‍ മാത്രം ഭക്ഷിക്കുന്ന പ്രത്യേകതരം നരോഭോജിയാകുമോ ഷാഫി. എന്തായാലും നരഭോജന തിയറിയില്‍ പോലീസ് ഉറച്ചു നിന്നാല്‍ വലിയൊരു സത്യത്തിലേക്കുള്ള വഴി അവിടെ അവസാനിക്കും. അവയവ കച്ചവടം എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ ഉയരുന്ന ഒരു സംശയം വെറുമൊരു വീട്ടില്‍ വെച്ച് അവയവം മുറിച്ചെടുക്കാന്‍ കഴിയുമോ എന്നുള്ളതാണ്.
ഇല്ല, പക്ഷേ എല്ലാ സൗകര്യവുമുള്ള ഒരിടത്ത് വെച്ച് അവയവമെടുത്ത ശേഷം മറവു ചെയ്യാനായി ഭഗവല്‍ സിങിന്റെ പറമ്പിലേക്ക് കൊണ്ടു വന്നതായിക്കൂടേ? ഭഗവല്‍ സിങിനേക്കാള്‍ ഷാഫിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ഭാര്യ ലൈലയായിരുന്നുവെന്ന് ഇവരുടെ മൊഴികളും പോലീസിന്റെ അന്വേഷണ പുരോഗതിയും പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും.
ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ലൈല ഷാഫിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്ന മൊഴിയുടെ സാധുത കൂടി പരിശോധിക്കേണ്ടി വരും. അങ്ങനെ ചെയ്‌തെങ്കില്‍ ഒരു പക്ഷേ അത് സിങിനെ ഭീഷണിപ്പെടുത്തിക്കൊണ്ടാകണം. ഇവരുടെ രാസലീലയ്ക്ക് സിങ് തടസമാകാതിരിക്കാന്‍ വേണ്ടിയാകണം. ഷാഫി അവയവക്കച്ചവടം നടത്തുന്ന ഒരു വന്‍കിട റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അവയവം എടുത്ത ശേഷം മൃതദേഹം മറവു ചെയ്യാനുള്ള ക്വട്ടേഷന്‍ ആയിരിക്കണം ഇയാള്‍ക്ക് കിട്ടിയിട്ടുള്ളത് എന്ന് സംശയിക്കുന്നു. മൃതദേഹം കഷ്ണങ്ങള്‍ ആക്കി ഉപ്പിട്ട് കുഴിച്ചു മൂടിയതും സംശയാസ്പദമാണ്.
































